ലണ്ടൻ: പാക്കിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെതിരെ ആക്രമണമുണ്ടാകുമെന്ന് ഒരു സ്ത്രീ പരസ്യമായി പറയുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ബ്രിട്ടന്റെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ മാറ്റ് കാനലിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാക്കിസ്ഥാൻ. അസിം മുനീർ കാർ ബോംബ് സ്ഫോടനത്തിൽ വധിക്കപ്പെടുമെന്നായിരുന്നു പരാമർശം.
ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പിന്തുണ പ്രഖ്യാപിച്ച് യുകെയിലെ ബ്രാഡ്ഫോർഡിൽ സംഘടിപ്പിച്ച റാലിയിലാണ് വിവാദ പരാമർശം ഉണ്ടായത്. റാലിയിലെ ഈ പരാമർശം രാഷ്ട്രീയ പ്രസംഗത്തിന്റെ അതിരുകൾ ലംഘിച്ച് വ്യക്തമായ സുരക്ഷാ ഭീഷണിയായി മാറിയെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ യുകെ ഘടകം ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചെങ്കിലും പിന്നീട് പിൻവലിച്ചു. കാർ ബോംബ് ആക്രമണത്തെക്കുറിച്ചുള്ള പരാമർശം എല്ലാ അതിരുകളും ലംഘിച്ചെന്നും അതിനെ അഭിപ്രായ സ്വാതന്ത്ര്യമായി ന്യായീകരിക്കാനാവില്ലെന്നും പറഞ്ഞ പാക്ക് ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി, സൈന്യത്തിനെതിരെ പിടിഐ ശത്രുത വളർത്തുകയാണെന്നും ആരോപിച്ചു.